കണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ സി.പി.എം നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നീക്കം. ടി കെ ഗോവിന്ദനെ പുറത്താക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകി. ഇന്ന് ചേരുന്ന അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.(Explosion in Kannur CPM, Move to expel TK Govindan from the party)
ആറ് പതിറ്റാണ്ടോളം നീണ്ട പാർട്ടി ബന്ധം അവസാനിപ്പിച്ചാണ് ടി.കെ. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പൊട്ടിത്തെറിച്ചത്. തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യു.ഡി.എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിൽ നടക്കുന്ന കേട്ടുകേൾവിയില്ലാത്ത പ്രവണതകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് അദ്ദേഹം പ്രധാനമായും ആരോപണങ്ങൾ ഉന്നയിച്ചത്. മൂന്ന് തവണ എം.വി. ഗോവിന്ദൻ പ്രതിനിധീകരിച്ച മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർത്ഥിയാക്കിയത് ആസൂത്രിതമാണ്. നേതാവ് തന്നെ തന്റെ ഭാര്യ സ്ഥാനാർത്ഥിയാവണമെന്ന് തീരുമാനിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

