തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെന്നറിയപ്പെടുന്ന വടക്കുകിഴക്കൻ കാലവർഷം ഇത്തവണ പതിവ് രീതിയിൽ നിന്ന് വ്യതിചലിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാധാരണഗതിയിൽ ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയാണ് തുലാവർഷം പെയ്യാറുള്ളതെങ്കിൽ, ഇക്കുറി രാവും പകലും വ്യത്യാസമില്ലാതെ കാലവർഷത്തിന് സമാനമായ രീതിയിലാണ് മഴ ലഭിക്കുന്നത്.(Experts say the pattern of the rain has changed)
വടക്കൻ, മധ്യ ജില്ലകളിലാണ് മഴ ശക്തിയായി പെയ്യുന്നത്. ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മഴ കനത്ത നാശനഷ്ടങ്ങൾ വരുത്തി. മഴയുടെ ഈ പാറ്റേൺ മാറ്റത്തിന് കാരണം അറബിക്കടലിലെ ന്യൂനമർദ്ദമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന 'പടിഞ്ഞാറൻ മഴ' വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.
അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യമാണ് കേരളത്തിൽ മഴ ഭീഷണി ശക്തമാക്കുന്നത്. അടുത്ത 24 മണിക്കൂറിൽ ഈ ന്യൂനമർദ്ദങ്ങളുടെ ഗതി നിർണായകമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മഴയുടെ കണക്ക്
തുലാവർഷം ഔദ്യോഗികമായി ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ, കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 37% അധിക മഴയാണ് ലഭിച്ചത്. തൃശ്ശൂർ, കോട്ടയം, എറണാകുളം ജില്ലകളിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഈ കാലയളവിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.