
തൃശൂർ: തൃശൂർ കുരിയച്ചിറയിൽ 2,000 ലിറ്റർ സ്പിരിറ്റ് എക്‌സൈസ് സംഘം സാഹസികമായി പിടിച്ചു.എക്സൈസ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്നാണ് പിക്കപ്പ് വാനിൽ കടത്തിയ സ്പിരിറ്റ് പിടികൂടിയത്.
സംഭവത്തിൽ വാഹനം ഓടിച്ച പിക്കപ്പ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. എക്‌സൈസിന്റെ വാഹനത്തില്‍ ഇടിച്ച് അപകടമുണ്ടാക്കിയാണ് പ്രതി രക്ഷപ്പെട്ടത്.ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബുധനാഴ്ച പുലര്‍ച്ചെയാണ് എക്‌സൈസ് ഇന്റലിജന്‍സ് സ്പിരിറ്റുമായി വന്ന പിക്കപ്പ് ലോറി തടഞ്ഞത്. തൃശ്ശൂര്‍ നഗരത്തിന്റെ വടക്കേ സ്റ്റാന്‍ഡില്‍ നിന്നാണ് എക്‌സൈസ് സംഘം ഈ വാഹനത്തെ പിന്തുടര്‍ന്നത്. ഇത് മനസിലാക്കിയ പിക്കപ്പ് ഡ്രൈവർ അതിവേഗത്തിൽ രണ്ടുവട്ടം സ്വരാജ് റൗണ്ട് ചുറ്റി രക്ഷപ്പെടാം ശ്രമിച്ചു.
ഒടുവിൽ കുരിയച്ചിറ സെന്ററിൽ പിക്കപ്പ് വാനിനെ എക്സൈസ് വാഹനം വട്ടം നിർത്തി. ഇതിനിടെ പിക്കപ്പ് വാനിൽ നിന്ന് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മുന്നോട്ടു നീങ്ങിയ വണ്ടിയിലേക്ക് എക്‌സൈസ് സംഘം ചാടിക്കയറി. വണ്ടി നിർത്തുകയായിരുന്നു.
വാഹനം പരിശോധിച്ചതില്‍നിന്ന് 43 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തോളം ലിറ്റലർ സ്പിരിറ്റാണ് എക്‌സൈസ് പിടിച്ചെടുത്തത്. വാഹനത്തിന്റെ നമ്പർ പ്രകാരം കൊടുങ്ങല്ലൂർ സ്വദേശിയാണ് ആർസി ഓണർ. എവിടെ നിന്നാണ് ഇത്രയും വലിയ അളവിൽ സ്പിരിറ്റ് കൊണ്ടുവന്നത്, എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം ഊർജിതമാക്കി. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.