തിരുവനന്തപുരം: സ്വന്തം ആത്മകഥയായ 'ഇതാണെന്റെ ജീവിതം' പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. എല്ലാവരും പുസ്തകം വായിക്കണമെന്നും, പുസ്തകം വായിച്ചിരുന്നെങ്കിൽ വിവാദങ്ങളിൽ വ്യക്തത വരുമായിരുന്നു എന്നും ഇ.പി. മാധ്യമങ്ങളോട് പ്രതികരിച്ചു.(Everyone should read the book, EP Jayarajan opens up on autobiography controversy)
"എല്ലാവരും പുസ്തകം വായിക്കണം. വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു," ഇ.പി. പറഞ്ഞു. പുസ്തകം വായിച്ചിട്ടും ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ കണ്ണൂരിൽ പ്രത്യേകമായി പരിപാടി സംഘടിപ്പിക്കുമെന്നും ജയരാജൻ അറിയിച്ചു. എല്ലാ കാര്യങ്ങൾക്കും അവിടെവെച്ച് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ.പി. ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' ഇന്നലെ കണ്ണൂരിൽ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി. പത്മനാഭന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. പാർട്ടിയിലെ നയപരമായ അഭിപ്രായ ഭിന്നതകളിൽ ഇ.പി. ശരിയായ നിലപാടുകളാണ് സ്വീകരിച്ചതെന്നും, അസത്യങ്ങളും അർത്ഥ സത്യങ്ങളും കൊണ്ട് ഇ.പിക്ക് എതിരെ ഏറെ പ്രചാരണങ്ങളുണ്ടായെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.എസ്. ശ്രീധരൻ പിള്ള, പന്ന്യൻ രവീന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സംസ്ഥാന സമിതി അംഗം പി. ജയരാജൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹവും എത്തിയില്ല. സംഘടനാപരമായ കാര്യങ്ങൾ ആത്മകഥയിൽ തുറന്നുപറഞ്ഞതിനെ ചൊല്ലിയാണ് സി.പി.എമ്മിൽ അമർഷം പുകയുന്നത്.