കണ്ണൂർ: നിയമസഭയെ അക്രമാസക്തമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു രൂപപ്പെടുത്തുന്ന രീതിയിലാണ് സതീശന്റെ ഇപ്പോഴത്തെ ശരീരഭാഷയെന്നും അദ്ദേഹം പരിഹസിച്ചു. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Even VD Satheesan’s body language is shaped by Kanugolu, says MV Govindan)
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാത്ത പ്രതിപക്ഷം, സഭയിൽ ബഹളമുണ്ടാക്കി അത് മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. ഇത് യു.ഡി.എഫിന്റെ ബി.ജെ.പി അനുകൂല നിലപാടിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.
സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിക്ക് സോണിയ ഗാന്ധിയെ കാണാൻ സൗകര്യമൊരുക്കിയത് കോൺഗ്രസ് നേതാവ് അടൂർ പ്രകാശാണെന്ന് ഗോവിന്ദൻ ആരോപിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസ് മറുപടി പറയണം. കേസിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് സ്വാഭാവികമായ നിയമനടപടിയാണ്. കോടതിയുടെ എല്ലാ അഭിപ്രായങ്ങൾക്കും മറുപടി പറയേണ്ട ബാധ്യത സർക്കാരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബേപ്പൂരിൽ സ്ഥാനാർത്ഥിയാകാനൊരുങ്ങുന്ന പി.വി. അൻവർ മത്സരിക്കുന്നതിന് മുൻപേ തോറ്റുകഴിഞ്ഞു. അൻവർ ഇപ്പോൾ യു.ഡി.എഫിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസന മുരടിപ്പിന്റെ കാലഘട്ടത്തിലേക്ക് കേരളത്തെ തിരികെ കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും എം.വി. ഗോവിന്ദൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

