

പാലക്കാട്: ബലാത്സംഗക്കേസിൽ ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഒരു പാർട്ടിയും എടുക്കാത്ത നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് ഷാഫി പറമ്പിൽ എംപി. തന്നെ വിമർശിക്കുന്നതിന് പിന്നിലെ കാര്യവും കാരണവും എല്ലാവർക്കും അറിയാമെന്നും അതിൽ തനിക്ക് പ്രയാസമില്ലെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. "മൂക്ക് പൊളിച്ചാലും പറയേണ്ടത് പറയാതിരിക്കില്ല. ഇത്തരത്തിലുള്ള എത്രപേർ സിപിഎമ്മിൽ ഉണ്ടെന്ന് എല്ലാവർക്കുമറിയാം. അവർ എന്ത് നടപടിയാണ് എടുത്തതെന്നും" ഷാഫി ചോദിച്ചു.(Even if my nose is broken, I will not refrain from saying what I have to say, Shafi Parambil on Rahul Mamkootathil issue )
സെഷൻസ് കോടതി ജാമ്യം നിഷേധിച്ച ശേഷവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. എട്ടാം ദിവസവും ഒളിസങ്കേതം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. രാഹുലിനായി പോലീസ് സംഘം നാടെങ്ങും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ഒളിവിൽ പോയ ശേഷം രാഹുൽ പലതവണ മൊബൈൽ ഫോണും കാറും മാറി ഉപയോഗിച്ചു. എംഎൽഎയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ (ഡ്രൈവർ, പേഴ്സണൽ അസിസ്റ്റന്റ്) അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇവരോടൊപ്പമാണ് രാഹുൽ പാലക്കാട് വിട്ടത്.