തിരുവനന്തപുരം: തിരുവനന്തപുരത്ത് സാധനങ്ങള്‍ വാങ്ങാനെന്ന പേരിൽ കടയ്ക്കുള്ളിൽ കയറി വയോധികയുടെ രണ്ടരപ്പവൻ മാല കവർന്നു. തിരുവനന്തപുരം ഉള്ളൂരിൽ ബൈക്കിലെത്തിയ രണ്ട് പേരാണ് മാല പൊട്ടിച്ച് കടന്നത്. സംഭവത്തില്‍ മെഡിക്കൽ കോളേജ് പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
ഉള്ളൂർ പ്രശാന്ത് നഗറിലെ റാണി സ്റ്റോറിലായിരുന്നു സംഭവം നടന്നത്. വസന്ത (60) മാത്രമായിരുന്നു കടയില്‍ ഉണ്ടായിരുന്നത്. വൈകീട്ട് 5.45 ലോടെ കടയിലേക്ക് കറുത്ത മാസ്കും ഹെൽമറ്റും ധരിച്ച രണ്ട് പേര്‍ ബൈക്കിലെത്തി. ഒരാൾ കടയിലേക്ക് വന്നു.
സാധനങ്ങൾ വാങ്ങിയ ശേഷം പണം ചോദിച്ചപ്പോൾ എടിഎം കാർഡാണ് നൽകിയത്. കാർഡെടുക്കില്ലെന്ന് പറഞ്ഞപ്പോൾ യുവാവ് കൂട്ടുകാരന്‍റെ ഫോൺ വാങ്ങി വന്നു. ഗൂഗിൾ പേ ചെയ്യാൻ കടയ്ക്കുള്ളിലേക്ക് കയറി. പിന്നാലെ വസന്തയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ച് ബൈക്കിൽ കടന്നുകളയുകയായിരുന്നു.