പാലക്കാട്: സിപിഎം നേതാക്കൾക്കെതിരെ പി.കെ. ശശി ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇ.എൻ. സുരേഷ് ബാബു. പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ശശിയുടെ ആരോപണങ്ങൾ തന്റെ പൊതുജീവിതത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(EN Suresh Babu might take legal action against PK Sasi)
ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുകൾ കൂടി പുറത്തുവിടണം. തന്റെ ജീവിതം ജനങ്ങൾക്ക് അറിയാവുന്നതാണ്. ശശിയുടെ ആരോപണങ്ങൾക്ക് ജനങ്ങൾ തന്നെ മറുപടി നൽകും. ‘സ്പിരിറ്റ്’ എന്ന വാക്ക് ഉപയോഗിച്ച് തന്നെ എത്ര ആക്രമിച്ചാലും അത് ബാധിക്കില്ല. ശശിയുടെ തീവ്രത അളക്കാൻ കുഞ്ഞാലിക്കുട്ടിയും വി.ഡി. സതീശനും വരട്ടെ. അത് രാഹുൽ മാങ്കൂട്ടത്തിലിന്റെ തലയിൽ വരുമോ എന്ന് അപ്പോൾ കാണാമെന്നും അദ്ദേഹം പരിഹസിച്ചു.
ശശിയെ പുറത്താക്കാൻ വൈകിപ്പോയെന്ന് കരുതുന്നില്ല. പാർട്ടിയിലെ അവസാന നടപടിയാണത്. തെറ്റ് തിരുത്താനാണ് പാർട്ടി ശ്രമിക്കുക. എന്നാൽ സ്വയം നശിക്കണമെന്ന വാശിയോടെ ഒരാൾ പോയാൽ ഒന്നും ചെയ്യാനാവില്ല. പാർട്ടി വിട്ടെങ്കിലും ശശിക്ക് തിരിച്ചുവരാൻ അവസരമുണ്ടെന്ന് സുരേഷ് ബാബു പറഞ്ഞു.

