

കൊച്ചി: ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയിൽ ദേവസ്വം ബോർഡ് ജീവനക്കാരെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. ഭക്തരെ സേവിക്കുന്നതിനേക്കാൾ ചില ഉദ്യോഗസ്ഥർക്ക് താൽപ്പര്യം പണം തിരിമറി നടത്തുന്നതിലാണെന്ന് കോടതി നിരീക്ഷിച്ചു.(Employees are not interested in doing their jobs, they are interested in embezzling money, says High Court)
ഉദ്യോഗസ്ഥർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ല. ഭക്തരുടെ സേവനമല്ല, മറിച്ച് വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങൾ മാത്രമാണ് പലരുടെയും ലക്ഷ്യം. കേസിൽ വിജിലൻസ് അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ദേവസ്വം ബോർഡിന്റെ കണക്ക് സൂക്ഷിക്കുന്ന രീതിയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കണക്കുകളിൽ കൃത്രിമം കാണിക്കാൻ സാധിക്കാത്ത വിധം സുരക്ഷിതമായ സംവിധാനം വേണമെന്ന് കോടതി നിർദ്ദേശിച്ചു. ശബരിമലയിലെ വരവുചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്താൻ സമഗ്രവും കൃത്രിമം കാണിക്കാത്തതുമായ ഒരു സോഫ്റ്റ്‌വെയർ സംവിധാനം അടിയന്തരമായി ഏർപ്പെടുത്തണമെന്ന് കോടതി ബോർഡിനോട് ആവശ്യപ്പെട്ടു. അഴിമതിക്കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.