

കൊച്ചി: മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായതായി കോടതി കണ്ടെത്തി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയത്. 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു.
2011 ആഗസ്റ്റില്‍ മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കണ്ടെടുക്കുമ്പോൾ, 'ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ്' മോഹൻലാലിന് ഉണ്ടായിരുന്നില്ല. പിന്നീട് മോഹൻലാലിന്‍റെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ കൈവശ സര്‍ട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ, 2015 ൽ കൈവശ സര്‍ട്ടിഫിക്കറ്റ് നൽകുമ്പോള്‍ ഗസറ്റിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചില്ലെന്നാണ് ഇപ്പോൾ കോടതി കണ്ടെത്തിയിട്ടുള്ളത്. ഇത് സർക്കാരിന്റെ പിഴവാണെന്നും കോടതി ചൂണ്ടി കാട്ടി. അതിനാൽ ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസിന് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി.
2011 ൽ എറണാകുളം തേവരയിലെ മോഹൻലാലിന്‍റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് ആനക്കൊമ്പുകൾ കണ്ടെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണ് ഇതെന്ന് സർക്കാരും മോഹൻലാലും കോടതിയിൽ വാദിച്ചിരുന്നു.