തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചാരം നേടിയ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെ ലഭിച്ച പരാതിയിൽ പോലീസ് പ്രാഥമികാന്വേഷണം. ഡിജിപിക്ക് ലഭിച്ച പരാതി തുടർ നടപടികൾക്കായി എഡിജിപിക്ക് കൈമാറി. ഈ പാരഡി ഗാനത്തിലെ പരാമർശങ്ങൾ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണോ എന്ന് പോലീസ് പരിശോധിക്കും.(Election song controversy, Complaint handed over to ADGP)
ഈ വിഷയത്തിൽ ഉടൻ കേസെടുക്കുന്നതിൽ നിയമപരമായി ആശയക്കുഴപ്പമുണ്ടെന്നാണ് നിലവിലെ റിപ്പോർട്ട്. ഒരു കലാസൃഷ്ടി എന്ന നിലയിൽ ഈ ഗാനം പൊതുജനങ്ങൾക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ സൃഷ്ടിച്ചിട്ടുണ്ടോ എന്നും അന്വേഷണത്തിൽ പരിശോധിക്കും. നിയമോപദേശം ലഭിച്ച ശേഷം മാത്രമേ തുടർന്ന് കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി അയ്യപ്പ ഭക്തരെ അപമാനിക്കുന്ന രീതിയിലുള്ള ഈ ഗാനം പിൻവലിക്കാൻ നടപടി എടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് ഡിജിപിക്ക് പരാതി നൽകിയത്. പത്തനംതിട്ട റാന്നി സ്വദേശിയാണ് അദ്ദേഹം.
ശബരിമല ചർച്ചാവിഷയമായ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും വൈറലായ ഈ പാരഡി ഗാനം അയ്യപ്പ ഭക്തരെ വേദനിപ്പിക്കുന്നുണ്ടെന്നാണ് പരാതി. ഗാനം പിൻവലിക്കാൻ നടപടിയെടുക്കണമെന്ന് തിരുവാഭരണപാത സംരക്ഷണസമിതി ആവശ്യപ്പെടുന്നു. ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സിപിഎമ്മും പരാതിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.