

തിരുവനന്തപുരം: എസ്.ഐ.ആർ സംബന്ധിച്ച പ്രതിപക്ഷ പ്രതിഷേധം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കിലെടുക്കില്ല. എസ്.ഐ.ആർ. നടപടികളുടെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.(Election Commission will not change SIR schedule)
ഡിസംബർ 4-നകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം. ചില ബി.എൽ.ഒ.മാർ (ബൂത്ത് ലെവൽ ഓഫീസർമാർ) ഇതിനോടകം ജോലി പൂർത്തിയാക്കിയതായി കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. ഫോം അപ്‌ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ വൈഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർമാർക്ക് നിർദേശം നൽകി.
എസ്.ഐ.ആർ നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ജയതിലക് ആണ് എസ്.ഐ.ആറിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ നടക്കുന്ന സമയത്ത് ധൃതിപ്പെട്ട് എസ്.ഐ.ആർ. നടപ്പാക്കുന്നത് ഒഴിവാക്കണം. എസ്.ഐ.ആർ. നടപടികൾ പൂർണ്ണമായും നിർത്തിവെയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണം. രാഷ്ട്രീയ പാർട്ടികൾ ഒരേപോലെ എസ്.ഐ.ആർ. നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടും, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് സംസ്ഥാന സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ആരോപിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഈ നിയമപോരാട്ടം നിർണായകമാണ്.
എസ്.ഐ.ആർ. നടപടികൾക്കെതിരെ കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിൽ എസ്.ഐ.ആർ. നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫാണ് ഹർജി നൽകിയത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്.ഐ.ആർ. നടത്തുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്നും അതിനാൽ അത് നിർത്തിവെക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. എസ്.ഐ.ആർ. നിയമവിരുദ്ധമാണെന്നും സമാന്തര പൗരത്വ പരിശോധനയാണ് നടക്കുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു. എസ്.ഐ.ആർ. നടപടികൾക്കെതിരായ നിയമപോരാട്ടം തുടരുന്നതിനിടയിലും, തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടിൽ ഉറച്ചുനിൽക്കുന്നത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.