

തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി.യുടെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന മുൻ ഡി.ജി.പി. ആർ. ശ്രീലേഖയുടെ പേരിനൊപ്പമുണ്ടായിരുന്ന 'ഐ.പി.എസ്.' പദവി തിരഞ്ഞെടുപ്പ് കമ്മിഷൻ നീക്കം ചെയ്തു. ആം ആദ്മി പാർട്ടി സ്ഥാനാർഥിയായ ടി.എസ്. രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.(Election Commission removes 'IPS' from BJP candidate R Sreelekha's name)
സർവീസിൽനിന്ന് വിരമിച്ച ശേഷം പേരിനൊപ്പം 'ഐ.പി.എസ്.' എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ, ചില സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളിൽ ശ്രീലേഖയുടെ പേരിനൊപ്പം എഴുതിയിരുന്ന 'ഐ.പി.എസ്.' എന്നത് കമ്മിഷൻ മായ്ച്ചു.
ഇതോടെ ബി.ജെ.പി. പ്രവർത്തകർ രംഗത്തെത്തി, ബാക്കിയുള്ള പ്രചാരണ സാമഗ്രികളിൽ 'ഐ.പി.എസ്.' എന്നതിന് പകരം 'റിട്ടയേഡ്' എന്ന് കൂട്ടിച്ചേർത്തു. ശാസ്തമംഗലത്തെ ബി.ജെ.പി. സ്ഥാനാർഥിയാണ് ശ്രീലേഖ. പേരിനൊപ്പം ഐ.പി.എസ്. ഇല്ലെങ്കിലും എല്ലാവർക്കും തന്നെ അറിയാമെന്ന് ആർ. ശ്രീലേഖ പ്രതികരിച്ചു. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്ലെക്‌സുകളിലും 'ഐ.പി.എസ്.' എന്നും ചുവരെഴുത്തിൽ 'ഐ.പി.എസ്. (റിട്ട)' എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലെ ബോർഡിൽ 'ആർ. ശ്രീലേഖ' എന്ന് മാത്രമാണ് ഇപ്പോൾ എഴുതിയിരിക്കുന്നത്.