ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക നീക്കം (Kerala Assembly Election 2026). തിരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽ നിന്ന് മാറ്റാൻ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി.
തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ അവരുടെ സ്വന്തം ജില്ലകളിൽ നിയമിക്കാൻ പാടില്ല. ഒരേ തസ്തികയിൽ തുടർച്ചയായി മൂന്ന് വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണം.ജില്ലാ കളക്ടർമാർ, എഡിഎമ്മുമാർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, തഹസിൽദാർമാർ, ബിഡിഒമാർ എന്നിവർക്കും റേഞ്ച് എഡിജിപി മുതൽ സബ് ഇൻസ്‌പെക്ടർ വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കും ഈ ഉത്തരവ് ബാധകമാണ്.
കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ നിലവിലെ സർക്കാരിന്റെ കാലാവധി മെയ് 23-നാണ് അവസാനിക്കുന്നത്. ഇതിനു മുൻപായി പുതിയ സർക്കാർ അധികാരമേൽക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നീക്കത്തോടെ രാഷ്ട്രീയ പാർട്ടികളും സജീവമായ ഒരുക്കങ്ങളിലേക്ക് കടന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.



