തിരുവനന്തപുരം: അതിർത്തി തർക്കത്തിന്റെ പേരിൽ തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര മർദ്ദനം. ഉള്ളൂർ പുലയനാർക്കോട്ട സ്വദേശി ഉഷയ്ക്കാണ് അയൽവാസിയായ സന്ദീപിൻ്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. പ്രതിക്കെതിരെ മെഡിക്കൽ കോളജ് പോലീസ് വധശ്രമത്തിന് കേസെടുത്തു.(Elderly woman brutally beaten in Thiruvananthapuram over border dispute)
ഉഷയെ സന്ദീപ് ക്രൂരമായി ആക്രമിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അയൽവാസികൾ തമ്മിൽ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ 9:40നാണ് ആക്രമണം നടന്നത്. ഉഷയുടെ വീടിന് മുന്നിൽ മതിൽ കെട്ടിയപ്പോൾ വഴിയുടെ വീതി കുറഞ്ഞുപോയെന്ന ആരോപണത്തെ തുടർന്നാണ് മർദ്ദനം ഉണ്ടായത്.
വീട്ടിനുമുന്നിൽ നിന്ന ഉഷയെ അയൽവാസിയായ സന്ദീപ് കല്ലെടുത്ത് ഇടിച്ച് മർദ്ദിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിലും ക്രൂരമായി മർദ്ദനമേറ്റു. ഒരു വർഷം മുൻപ് ഹൃദയ സംബന്ധമായ അസുഖത്തിന് സർജറി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നു ഉഷ.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ഇപ്പോൾ മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ ചികിത്സയിലാണ്. മെഡിക്കൽ കോളജ് പോലീസ് പ്രതിയായ സന്ദീപിനെതിരെ വധശ്രമത്തിന് (സെക്ഷൻ 307) കേസ് രജിസ്റ്റർ ചെയ്തു.