തിരുവനന്തപുരം: കഴക്കൂട്ടം കാരോട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറലിടിച്ച് സ്കൂട്ടർയാത്രികനായ വയോധികൻ ടയറിനടിയിൽപ്പെട്ട് മരിച്ചു. ശ്രീകാര്യം ശാസ്താംകോണം ഇ.എം.എസ് നഗർ വേടൻ വിളാകത്ത് വീട്ടിൽ ഗംഗാധരൻ നായർ (82) ആണ് മരിച്ചത്. ശ്രീകാര്യം എൻജിനീയറിങ് കോളേജിലെ മെസിലെ ജീവനക്കാരനായിരുന്നു. സ്കൂട്ടറോടിച്ചിരുന്ന പാങ്ങപ്പാറ സ്വദേശി ബി. ശശിധരൻ നായർക്കാണ് (72) നട്ടെല്ലിനുപരിക്കേറ്റത്.
ചൊവ്വാഴ്ച വെെകിട്ട് 5.30 ഓടെ ദേശീയപാതയിലെ പരുത്തിക്കുഴി ജങ്ഷനിലായിരുന്നു അപകടം. തമിഴ്നാട്ടിലെ കുലശേഖരത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി ഡൽഹിയിലേക്ക് വിനോദ യാത്ര പോവുകയായിരുന്ന 49 പേർ സഞ്ചരിച്ച് ബസാണ് അപകടത്തിനിടയാക്കിയത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്ന ഗംഗംധരൻനായർ റോഡിലേക്ക് വീഴുകയും ബസിന്റെ മുൻഭാഗത്തുള്ള ഇടത് ടയർ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു. സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സ്കൂട്ടറോടെ റോഡിലേക്ക് തെറിച്ചുവീണ ശശിധരൻനായർക്ക് നട്ടെല്ലിന് ഗുരുതര പരിക്കുമേറ്റു.സംഭവത്തിൽ കേസെടുത്ത പൂന്തുറ പോലീസ് ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്തു.