പാലക്കാട്: എലപ്പുള്ളി ബ്രൂവറി വിഷയത്തിൽ മന്ത്രി എം.ബി. രാജേഷിനെതിരെ രൂക്ഷ വിമർശനവുമായി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു രംഗത്ത്. പ്രദേശവാസികളുടെ ആശങ്കകൾ ഒരിക്കൽ പോലും കേൾക്കാൻ തയ്യാറാകാത്ത മന്ത്രിക്ക്, ബ്രൂവറി വരുന്നതിൽ എലപ്പുള്ളിക്കാർക്ക് ആശങ്കയില്ലെന്ന് എങ്ങനെ പറയാനാകുമെന്നാണ് രേവതി ബാബുവിന്റെ ചോദ്യം.(Elappully Panchayat President against Minister MB Rajesh in brewery controversy)
'പഞ്ചായത്ത് പരമാധികാര റിപ്പബ്ലിക്കല്ല' എന്ന മന്ത്രിയുടെ മുൻ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അവർ. "ബ്രൂവറി വിഷയത്തിൽ ഞങ്ങളെ മന്ത്രി പഠിപ്പിക്കേണ്ടതില്ല. ഒയാസിസ് കമ്പനിക്ക് വേണ്ടി മാത്രം വാദിക്കുന്ന മന്ത്രിയുടേത് ഇരട്ടത്താപ്പാണ്," അവർ പറഞ്ഞു.
ഒയാസിസ് കമ്പനി പ്രശ്നങ്ങളില്ലാത്തതാണെങ്കിൽ ബ്രൂവറി മന്ത്രിയുടെ മണ്ഡലമായ തൃത്താലയിൽ സ്ഥാപിക്കാൻ തയ്യാറാകണമെന്നും രേവതി ബാബു ആവശ്യപ്പെട്ടു. കേരളത്തിൽ മദ്യ നിർമ്മാണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് മന്ത്രി എം.ബി. രാജേഷ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്.
തദ്ദേശീയമായി മദ്യ ഉൽപാദനം വർദ്ധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികമായ എതിർപ്പുകൾ വരാമെങ്കിലും അത് പരിഗണിച്ച് മുന്നോട്ട് പോകാതിരിക്കാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.