തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തെ മുൻനിർത്തിയായിരിക്കും ബിജെപി ജനവിധി തേടുകയെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ പ്രധാന പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലായിരിക്കുമെന്നും എൽഡിഎഫ് ചിത്രത്തിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(Efforts will continue to change the misconceptions of the Christian community, says Rajeev Chandrasekhar)
ആറ് ജില്ലകളിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന് ബിജെപി ആരോപിച്ചു. ഇതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടും. തൃശൂരിലെ വോട്ട് ചോർച്ച പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്എൻഡിപി വോട്ടുകൾ ഇത്തവണ ബിജെപിക്ക് അനുകൂലമാകും. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണ മാറ്റാൻ പാർട്ടി തീവ്രശ്രമം തുടരും. എന്നാൽ മുസ്ലീം വോട്ടുകൾ എത്രത്തോളം ലഭിക്കുമെന്ന് ഉറപ്പില്ലെന്നും രാഷ്ട്രീയ എതിരാളികൾ മുസ്ലീം വിഭാഗങ്ങൾക്കിടയിൽ ബിജെപി വിരുദ്ധ വിഷം കുത്തിവെച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മത്സരിക്കാനുള്ള സന്നദ്ധത കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടി തീരുമാനപ്രകാരം മുന്നോട്ട് പോകും. അഴിമതി രഹിത മുഖമുള്ള വ്യക്തിയാണ് മുൻ ഡിജിപി ആർ. ശ്രീലേഖ. അവർക്ക് മേയർ സ്ഥാനം നിഷേധിക്കപ്പെട്ടുവെന്ന ചർച്ചകളേക്കാൾ, അവരെ നിയമസഭയിൽ മത്സരിപ്പിക്കുന്ന കാര്യത്തിൽ ചർച്ചകളിലൂടെ തീരുമാനമെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.