തിരുവനന്തപുരം : ഗുരുവിന് നൽകാവുന്ന ഏറ്റവും മികച്ച ആദരാഞ്ജലി അദ്ദേഹം പകർന്നു നൽകിയ സന്ദേശങ്ങൾ ഉൾകൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുജയന്തി ദിനത്തിന്റെ ഭാഗമായുള്ള തിരുജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണഗുരു ജയന്തി മലയാളികൾ ഉള്ളിടങ്ങളിലെല്ലാം വിപുലമായാണ് ആഘോഷിക്കുന്നത്. മൂന്ന് വർഷം കൂടി കഴിയുമ്പോൾ ഗുരു സമാധിയുടെ ശതാബ്ദിയാണ്. അർത്ഥപൂർണ്ണമായ തയ്യാറെടുപ്പുകൾ ഇപ്പോൾ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരു സന്ദേശപ്രസരണ വർഷമായി അന്ന് ആഘോഷിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത വർഗീയശക്തികളുടെ ഗുരുവിനെ തങ്ങളുടെ ഭാഗത്തുനിർത്താനുള്ള ശ്രമങ്ങളെ ചേർത്തു തോൽപ്പിക്കണം. അന്യമത വിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാൽ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചു കൂടാ. ഇത്തരം ശക്തികൾ മേധാവിത്വം വഹിക്കുന്ന അവസ്ഥ വന്നാൽ സമൂഹത്തിന്റെ രീതികൾ ആകെ മാറും.
ഓണസങ്കല്പം പോലും ചിലർ മാറ്റാൻ ശ്രമിക്കുന്നുവെന്നും വാമനനെയാണ് ഈ ദിവസം ഓർക്കേണ്ടതെന്ന് ചിലർ പറഞ്ഞിരുന്നു. ഇപ്പോൾ വാമനന്റെ കാൽച്ചുവട്ടിൽ മഹാബലിയെ ചിത്രീകരിക്കുകയാണ്. ഓണമടക്കം എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തും. നരബലി പോലുള്ള ആചാരങ്ങൾക്കെതിരെ ഗുരു ശക്തമായി നില കൊണ്ടിരുന്നു. ഗുരുവിന്റെ ദർശനം പോലെ എല്ലാ മനുഷ്യരെയും ഒന്നായി കാണുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. അതി ദരിദ്ര്യരില്ലാത്ത നാടായി കേരളത്തെ പ്രഖ്യാപിക്കാൻ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.