തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ പുതിയ നിർദേശങ്ങളുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. വിവാദ വ്യവസ്ഥകളിൽ വീണ്ടും ചർച്ചയാകാമെന്ന നിലപാട് മുന്നോട്ടുവെക്കാനാണ് തീരുമാനം. കൂടാതെ, വ്യവസ്ഥകൾ പരിശോധിക്കാനുള്ള സമിതിയിൽ സിപിഐ മന്ത്രിമാരെ ഉൾപ്പെടുത്താമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കും.(Education Department comes up with new suggestions to appease CPI on PM SHRI controversy)
എന്നാൽ, കരാറിൽ ഒപ്പുവെച്ചതിന് ശേഷം ഈ നിർദേശങ്ങൾക്കൊന്നും സാധുതയില്ലെന്നാണ് പൊതുവിലയിരുത്തൽ. സർക്കാരിൻ്റെ മുഖം രക്ഷിക്കാനുള്ള പേരിനൊരു നിർദേശമാണിതെന്നാണ് വിലയിരുത്തൽ.
വിഷയം ചർച്ച ചെയ്യുമെന്ന് ആദ്യം പറഞ്ഞ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പിന്നീട് ഇടപെടാതെ നിലപാട് മാറ്റിയത് സിപിഐ നേതാക്കളിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. പേരിനൊരു സമവായം പാടില്ലെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി ബിനോയ് വിശ്വത്തോട് സിപിഐ നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.
പിഎം ശ്രീ വിഷയത്തിൽ എൽഡിഎഫിൽ തർക്കം മുറുകുന്നതിനിടെ, നിർണായകമായ സിപിഐ എക്സിക്യൂട്ടീവ് യോഗം നാളെ ചേരും. ഈ യോഗം മന്ത്രിമാരെ പിൻവലിക്കുന്നത് അടക്കമുള്ള അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധ്യതയുണ്ട്.