കൊച്ചി: മുൻ എം.എൽ.എ പി.വി. അൻവറിന്റെ വീട്ടിലടക്കം നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറിയിച്ചു. കേസിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പി.വി. അൻവറിനെ കൊച്ചിയിലെ ഇ.ഡി. ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.(ED tightens PV Anvar's noose, Will be summoned to Kochi for questioning)
മാസങ്ങൾ നീണ്ട രഹസ്യാന്വേഷണത്തിന് ശേഷമാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. മൊത്തം 11 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഇന്നലെ രാവിലെ 7 മണിക്ക് ആരംഭിച്ച പരിശോധന രാത്രി 9:30-നാണ് അവസാനിച്ചത്. മലപ്പുറം ഒതായിയിലെ അൻവറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ സഹായിയുടെ വീട്ടിലും ഇ.ഡി. സംഘം പരിശോധന നടത്തി.
വൻ തോതിലുള്ള പണമിടപാടുകൾ നേരത്തെ നടന്നിരുന്നതായി ഇ.ഡി. കണ്ടെത്തി. എന്നാൽ, നിലവിൽ അൻവറിന്റെ സ്വന്തം അക്കൗണ്ടുകളിൽ പണം കുറവാണെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തെളിവ് ശേഖരണത്തിലേക്ക് കടക്കേണ്ടതിനാലാണ് അൻവറിനെ ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇ.ഡി. തയ്യാറെടുക്കുന്നത്.
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി.) നിന്ന് വായ്പയെടുത്തതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് നിലവിലെ ഇ.ഡി. റെയ്ഡ്. കെ.എഫ്.സി.യിൽനിന്ന് 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്.
നേരത്തെ കെ.എഫ്.സി. വായ്പയുമായി ബന്ധപ്പെട്ട് വിജിലൻസും അൻവറിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തിയെന്നായിരുന്നു വിജിലൻസിന് മുൻപാകെ എത്തിയ കേസ്.