

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ നിർണ്ണായക തെളിവുകൾ കണ്ടെത്തി. കേസിലെ പ്രധാന പ്രതികളുടെ 1.3 കോടി രൂപ വിലമതിക്കുന്ന ആസ്തികൾ ഇഡി മരവിപ്പിച്ചു. ദേവസ്വം ബോർഡ് ആസ്ഥാനത്തും പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഈ നടപടി.
റെയ്ഡിൽ 'സ്മാർട്ട് ക്രിയേഷൻ' എന്ന സ്ഥാപനത്തിൽ നിന്ന് 100 ഗ്രാം സ്വർണ്ണക്കട്ടികൾ ഇഡി കണ്ടെടുത്തു. ശബരിമലയിലെ സ്വർണ്ണപ്പാളികൾ മാറ്റി പകരം ചെമ്പ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് ഇഡി ഉദ്യോഗസ്ഥർ കണ്ടെത്തി. 2019-നും 2024-നും ഇടയിൽ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിവിധ ഉത്തരവുകളും ഇഡി പിടിച്ചെടുത്തു. ഇത് ഭരണതലത്തിലുള്ള അഴിമതിയിലേക്ക് വിരൽചൂണ്ടുന്നതാണ്. ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടന്ന സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഇഡിക്ക് ലഭിച്ചു.
സ്വർണ്ണപ്പണികൾക്കായി കരാർ നൽകിയതിലും പണികൾ പൂർത്തിയാക്കി തിരിച്ചേൽപ്പിച്ചതിലും വലിയ അഴിമതി നടന്നതായാണ് ഇഡിയുടെ വിലയിരുത്തൽ. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഈ കൊള്ളയിൽ പങ്കുണ്ടോ എന്ന കാര്യം ഇഡി വിശദമായി പരിശോധിച്ചുവരികയാണ്. മരവിപ്പിച്ച ആസ്തികളിൽ ഭൂമി, ബാങ്ക് നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടുന്നു.