മലപ്പുറം: മുൻ എം.എൽ.എ. പി.വി. അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഇന്ന് രാവിലെ മുതൽ ആരംഭിച്ച റെയ്ഡ് തുടരുന്നു. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ (കെ.എഫ്.സി.) വായ്പാ തട്ടിപ്പും കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇ.ഡി. പരിശോധന.(ED raids continue at PV Anvar's home and establishments)
ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അൻവർ ഒരേ ഭൂമിയിൽ രണ്ടു വായ്പകൾ എടുത്തുവെന്നാണ് പരാതി. കെ.എഫ്.സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി. അന്വേഷിക്കുന്നത്.
കൊല്ലത്തെ വ്യവസായിയായ മുരുഗേഷ് നരേന്ദ്രൻ്റെ പരാതിയെ തുടർന്നാണ് ഇ.ഡി. കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കെ.എഫ്.സി. മലപ്പുറം ബ്രാഞ്ചിൽ നിന്ന് മതിയായ ഈടില്ലാതെയും ക്രമക്കേട് നടത്തിയും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കെ.എഫ്.സി. മലപ്പുറം ചീഫ് മാനേജർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെയും പി.വി. അൻവർ, സഹായി സിയാദ് അമ്പായത്തിങ്ങൽ എന്നിവർക്കെതിരെയും വിജിലൻസ് നേരത്തെ കേസെടുത്തിരുന്നു.
കള്ളപ്പണ ഇടപാടിൽ പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രനെ വിളിച്ച് വരുത്തി ഇ.ഡി. മൊഴി രേഖപ്പെടുത്തുകയും അൻവറിനെതിരെ ചില തെളിവുകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. 'മാലാംകുളം കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ ഓഹരി ഉടമ എന്ന പേരിൽ വരുമാനമോ തിരിച്ചടവ് പ്രാപ്തിയോ പരിഗണിക്കാതെ കെ.എഫ്.സി. മലപ്പുറം ബ്രാഞ്ചിൽ നിന്ന് 7.50 കോടി രൂപയുടെ വായ്പ അനുവദിച്ചു. സിയാദ് വായ്പ തിരിച്ചടക്കാതെ വീഴ്ച വരുത്തി.
ഈ വായ്പക്ക് ഈടായി വെച്ച വസ്തുതന്നെ പണയം വെച്ച് 'പി.വി.ആർ. ഡെവലപ്പേഴ്സ്' എന്ന കമ്പനിയുടെ പേരിൽ പി.വി. അൻവർ രണ്ട് വായ്പകളിലായി അഞ്ചു കോടി രൂപയും വാങ്ങി എന്നാണ് വിവരം. പി.വി. അൻവറും സിയാദും അടക്കമുള്ളവർ നടത്തിയ കള്ളപ്പണ ഇടപാടും, മാലാംകുളം കൺസ്ട്രക്ഷൻസ്, പി.വി.ആർ. ഡെവലപ്പേഴ്സ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമാണ് ഇ.ഡി.യുടെ അന്വേഷണ പരിധിയിൽ ഉള്ളത്.