ശബരിമല സ്വർണ്ണക്കൊള്ള: ഇ.ഡി ആക്ഷനിലേക്ക്; 21 ഇടങ്ങളിൽ ഒരേസമയം റെയ്ഡ് | ED raid Sabarimala gold case
കൊച്ചി: ശബരിമലയിലെ സ്വർണ്ണപ്പാളികൾ കടത്തിയ കേസിലെ പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച രാവിലെ മുതൽ വ്യാപക പരിശോധന ആരംഭിച്ചു. കേരളത്തിന് പുറമെ കർണാടകയിലെ ബല്ലാരിയിലും തമിഴ്‌നാട്ടിലെ ചെന്നൈയിലുമാണ് പരിശോധന നടക്കുന്നത്.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കിളിമാനൂരിലെ വീട്, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ. പത്മകുമാർ (ആറന്മുള), എൻ. വാസു എന്നിവരുടെ വീടുകൾ എന്നിവിടങ്ങളിൽ പരിശോധന പുരോഗമിക്കുന്നു.മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ കോട്ടയത്തെ വസതിയിലും ഇ.ഡി സംഘം എത്തിയിട്ടുണ്ട്.
സ്വർണ്ണപ്പാളികൾ ഉരുക്കിയെന്ന് കരുതുന്ന ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ്, സ്വർണ്ണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന വ്യാപാരി ഗോവർദ്ധന്റെ ബല്ലാരിയിലെ വസതി എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.തിരുവനന്തപുരത്തെ നന്തൻകോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും ഇ.ഡി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുന്നുണ്ട്.
മോഷണം പോയ സ്വർണ്ണത്തിന്റെ മൂല്യം, അത് വിറ്റതിലൂടെ ലഭിച്ച പണം എങ്ങോട്ടേക്ക് പോയി, ഇതിൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പിൻതുടർന്നാണ് ഇ.ഡിയുടെ ഈ നീക്കം.
ഹൈക്കോടതി നിർദ്ദേശപ്രകാരം എസ്.ഐ.ടി അന്വേഷണം വിപുലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയുള്ള ഇ.ഡി ഇടപെടൽ കേസിലെ വമ്പൻ സ്രാവുകളെ കുടുക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
