

കൊച്ചി: വാസ്കുലാർ രോഗങ്ങളെക്കുറിച്ചും പ്രതിരോധ, ചികിത്സാ മാർഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന രാജ്യവ്യാപക പ്രചാരണ ക്യാംപെയ്ൻ 'ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ'യുടെ ഭാഗമായി കൊച്ചിയിൽ വാക്കത്തോൺ സംഘടിപ്പിക്കുന്നു. വാസ്കുലാർ സൊസൈറ്റിയുടെ ഇന്ത്യ, കേരള ചാപ്റ്ററുകൾ അമൃത ഹോസ്പിറ്റലുമായി ചേർന്ന് ഈമാസം 9ന് സംഘടിപ്പിക്കുന്ന വാക്കത്തോൺ ഹൈബി ഈഡൻ എംപി ഉദ്‌ഘാടനം ചെയ്യും. കളമശേരിയിലെ ഡക്കാത്ത്ലോണിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ കണ്ടെയ്നർ ടെർമിനൽ റോഡിൽ പ്രവേശിച്ച് ഫാക്ട് ജംഗ്ഷനിൽ സമാപിക്കും. ആരോഗ്യമേഖലയിലെ വിദഗ്ധർ, വിവിധ യുവജന ക്ലബ് അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി ഏകദേശം മുന്നൂറോളം ആളുകൾ വാക്കത്തോണിൽ പങ്കെടുക്കും. വാസ്കുലർ രോഗങ്ങളുടെ മുൻകൂട്ടിയുള്ള നിർണയം, സമയബന്ധിത ചികിത്സ എന്നിവയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വാക്കത്തോണിന്റെ ലക്ഷ്യം. വാസ്കുലർ രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം കൈകാലുകൾ മുറിച്ചുമാറ്റേണ്ട ഗുരുതരമായ അവസ്ഥയിലേക്ക് രോഗികൾ നയിക്കപ്പെടുന്നു. പ്രത്യേകിച്ചും പ്രമേഹരോഗികളിലാണ് ഈ സാഹചര്യം കൂടുതലായുള്ളത്. രോഗം ബാധിച്ചുകഴിഞ്ഞാൽ, ഒരു വാസ്കുലർ സർജൻ്റെ കൃത്യസമയത്തുള്ള ഇടപെടൽ അനിവാര്യമാണ്. ആൻജിയോപ്ലാസ്റ്റി, ബൈപാസ് സർജറി പോലുള്ള നൂതന ചികിത്സാരീതികളിലൂടെ 95% വരെ അംഗവിഛേദം ഒഴിവാക്കാനാകുമെന്ന് വാസ്കുലർ സൊസൈറ്റി ഓഫ് കേരള പ്രസിഡന്റും സ്റ്റാർകെയർ ഹോസ്പിറ്റലിലെ വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. സുനിൽ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.