വയനാട്: സുൽത്താൻ ബത്തേരിയിൽ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷമായ ഭീഷണിയുമായി ഡിവൈഎഫ്ഐ ജില്ലാ നേതാവ് ലിജോ ജോണി. ലീഗ് നേതാക്കളോട് മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണമെന്നാണ് ലിജോ ജോണി പരസ്യമായി വെല്ലുവിളിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബത്തേരിയിൽ നടന്ന പൊതുയോഗത്തിലായിരുന്നു വിവാദ പ്രസംഗം.(DYFI leader gives murderous speech against Muslim League in Wayanad)
ബത്തേരി നഗരസഭാ ഭരണം യുഡിഎഫ് പിടിച്ചെടുത്തതിന് പിന്നാലെ നടന്ന വിജയാഘോഷം സിപിഎം-ലീഗ് പ്രവർത്തകർ തമ്മിലുള്ള വലിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഘർഷത്തിൽ ലീഗ് നേതാക്കളുടെ കൈ തല്ലിയൊടിച്ചതുമായി ബന്ധപ്പെട്ട് ഏതാനും സിപിഎം പ്രവർത്തകർ ജയിലിലായിരുന്നു.
ജയിൽ മോചിതരായ സിപിഎം പ്രവർത്തകർക്ക് നൽകിയ സ്വീകരണ യോഗത്തിലാണ് ലിജോ ജോണി വിവാദമായ കൊലവിളി പ്രസംഗം നടത്തിയത്. "ലീഗ് നേതാക്കളുടെ കൈ തല്ലിയൊടിച്ചാണ് ഞങ്ങളുടെ പ്രവർത്തകർ ജയിലിൽ പോയത്. ആരും പിന്തിരിഞ്ഞ് ഓടിയിട്ടില്ല. ഇനി വരുമ്പോൾ മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വേണം ലീഗ് നേതാക്കൾ വരാൻ." ഡിവൈഎഫ്ഐ നേതാവിന്റെ പ്രസംഗത്തിനെതിരെ മുസ്ലിം ലീഗും കോൺഗ്രസും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.