

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (22) അന്തരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് കൃത്യം ഒരു മാസം തികയുന്ന വേളയിലാണ് അപ്രതീക്ഷിത വിയോഗം. വ്യാഴാഴ്ച ഫിസിയോതെറാപ്പിക്കിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 22-നായിരുന്നു ദുർഗയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഇത്തരമൊരു സങ്കീർണ്ണ ശസ്ത്രക്രിയ നടക്കുന്നത് സംസ്ഥാനത്ത് ആദ്യമായിരുന്നു. ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുർഗയിൽ തുടിച്ചത്.
കഴിഞ്ഞ ദിവസം ജീവൻരക്ഷാ ഉപകരണങ്ങളുടെ പിന്തുണ നീക്കി ദുർഗ സാധാരണ നിലയിലേക്ക് മടങ്ങിവരികയായിരുന്നു. സംസാരിക്കാനും ലഘുഭക്ഷണം കഴിക്കാനും ആരംഭിച്ച ദുർഗ ആരോഗ്യപ്രവർത്തകർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു.
ദുർഗയുടെ മരണത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അനുശോചിച്ചു. "കഠിന പരിശ്രമങ്ങൾക്കൊടുവിലും അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. നാളെ വരുമ്പോൾ വായിക്കാൻ പുസ്തകങ്ങൾ കൊണ്ടുവരണമെന്നാണ് അവൾ ഡോക്ടർമാരോട് അവസാനമായി ആവശ്യപ്പെട്ടത്," എന്ന് മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഐ.സി.യുവിന് പുറത്തുനിന്ന് അവളെ കണ്ട ഓർമ്മകൾ പങ്കുവെച്ച മന്ത്രി, ദുർഗയുടെ വിയോഗം വലിയ സങ്കടമാണെന്നും കൂട്ടിച്ചേർത്തു.
നേപ്പാളിൽ നിന്ന് ചികിത്സയ്ക്കായി കേരളത്തിലെത്തിയ ദുർഗയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കിയിരുന്നു.