തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് പിടികൂടിയ ലഹരി കേസിന്റെ തൊണ്ടിമുതലുകൾ കാണാതായത് സംബന്ധിച്ച ദുരൂഹത നീങ്ങി. കാണാതായ എൽ.എസ്.ഡി. സ്റ്റാമ്പും ഹാഷിഷ് ഓയിലും ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് കണ്ടെത്തി. തൊണ്ടിമുതൽ കാണാതായതിനെ തുടർന്ന് ലഹരി കേസിന്റെ വിചാരണ നിലച്ച സംഭവം വാർത്തയായതോടെ സിറ്റി പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിലാണ് തൊണ്ടിമുതൽ കണ്ടെത്തിയത്.(Drug missing from court found in Attingal court)
തൊണ്ടിമുതലുകൾ കാണാതായത് സംബന്ധിച്ച് വന്ന റിപ്പോർട്ടുകൾ പ്രകാരം, തൊണ്ടിമുതൽ വഞ്ചിയൂർ എൻ.ഡി.പി.എസ്. കോടതിയിൽ നിന്നാണ് കാണാതായത്. എൻ.ഡി.പി.എസ്. കോടതിയിൽ നൽകേണ്ടിയിരുന്ന തൊണ്ടിമുതൽ ഫോറൻസിക് ലാബിൽ പരിശോധനക്കായി അയച്ച ശേഷം തിരികെ കൊടുത്തത് മറ്റൊരു കോടതിയിലാണ്. അതായത്, വഞ്ചിയൂർ എൻ.ഡി.പി.എസ് കോടതിയിൽ എത്തേണ്ട തൊണ്ടിമുതൽ കൈമാറിയത് ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആയിരുന്നു.
ഇത് ബോധപൂർവ്വമായ അട്ടിമറിയല്ല, മറിച്ച് നടപടിക്രമങ്ങളിലെ പിഴവാണ് എന്ന് ജില്ലാ ക്രൈംബ്രാഞ്ച് പ്രാഥമികമായി വിലയിരുത്തി. തൊണ്ടിമുതൽ കാണാതായത് സംബന്ധിച്ച്, കോടതി അനുമതിയോടെ വഞ്ചിയൂർ പോലീസ് നേരത്തെ കേസെടുത്തിരുന്നു. കോടതിയിൽ നിന്നാണോ അതോ പരിശോധനക്കായി കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥനിൽ നിന്നാണോ തൊണ്ടി നഷ്ടപ്പെട്ടതെന്നറിയാൻ കേസെടുത്ത് അന്വേഷിക്കണമെന്ന് കഴക്കൂട്ടം അസി. കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു.
തൊണ്ടിമുതൽ കണ്ടെത്തിയതോടെ, മുടങ്ങിപ്പോയ ലഹരി കേസിന്റെ വിചാരണ നടപടികൾ പുനരാരംഭിക്കാൻ സിറ്റി പോലീസ് കമ്മീഷണർ നടപടി തുടങ്ങിയിട്ടുണ്ട്.