തിരുവനന്തപുരം: തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരം കഠിനംകുളത്ത് വീടിന് മുന്നിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത വനിതാ സ്ഥാനാർത്ഥിക്കും കുടുംബാംഗങ്ങൾക്കും നേരെ ലഹരിസംഘത്തിന്റെ ആക്രമണം. കഠിനംകുളം പുതുക്കുറിച്ചി നോർത്ത് വാർഡ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി എയ്ഞ്ചലിനും, ഭർത്താവ് ഫിക്സ്വെലിനും, ബന്ധുക്കൾക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.(Drug gang attacks female candidate in Trivandrum)
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഭർത്താവുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നിൽ നാലംഗ സംഘം ബഹളം വെച്ചത്. ബഹളം ചോദ്യം ചെയ്ത എയ്ഞ്ചലിന്റെ ഭർത്താവ് ഫിക്സ്വെലിനാണ് ആദ്യം മർദ്ദനമേറ്റത്. തടയാനായി ചെന്ന എയ്ഞ്ചലിനും മർദ്ദനമേറ്റു. തറയിൽ വീണ ഇവരുടെ കാലിൽ തടി കൊണ്ട് അടിച്ചു.
പോലീസ് എത്താൻ വൈകിയതോടെ എയ്ഞ്ചൽ ഭർത്താവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തിയപ്പോഴേക്കും കൂടുതൽ പേരെത്തി അവരെയും ആക്രമിക്കുകയായിരുന്നു. ഭിന്നശേഷിക്കാരനായ ഫിക്സ്വെലിന് കമ്പി കൊണ്ടുള്ള അടിയിൽ കാലിൽ പൊട്ടലുണ്ട്.
കഠിനംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയ ശേഷം സംഘം രക്ഷപ്പെട്ടു. എന്നാൽ, പോലീസ് പോയ ശേഷം 20-ലധികം വരുന്ന സംഘം വീണ്ടും എത്തി ആക്രമണം തുടർന്നു. വീട്ടിനുള്ളിൽ കയറിയും ആക്രമിച്ച സംഘം പുറത്തുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളും അടിച്ചു തകർത്തു. പത്തിലധികം പേരെ പ്രതികളാക്കി കഠിനംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.