കൊച്ചി: ലഹരിമരുന്ന് കടത്താൻ പുത്തൻ മാർഗ്ഗങ്ങൾ തേടുന്ന സംഘത്തിലെ പ്രധാനി എക്സൈസിന്റെ പിടിയിലായി (MDMA Seizure Muvattupuzha). മൂവാറ്റുപുഴ പായിപ്രയിൽ പുസ്തകങ്ങളിൽ പ്രത്യേക അറകളുണ്ടാക്കി എംഡിഎംഎ വിൽപന നടത്തിവന്ന കോതമംഗലം സ്വദേശി സാജിദ് അസീസിനെയാണ് ചൊവ്വാഴ്ച വൈകുന്നേരം പിടികൂടിയത്. ഇയാളിൽ നിന്ന് 30.7 ഗ്രാം മാരക ലഹരിമരുന്ന് കണ്ടെടുത്തു.
പുറമെ നിന്ന് നോക്കിയാൽ തിരിച്ചറിയാൻ കഴിയാത്ത വിധം പുസ്തകങ്ങൾക്കുള്ളിൽ രഹസ്യ അറകൾ നിർമ്മിച്ചാണ് ഇയാൾ ലഹരി കൈമാറിയിരുന്നത്. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു വിൽപന. ഖത്തറിൽ ജോലി ചെയ്തിരുന്ന സാജിദ് നാല് മാസം മുൻപാണ് നാട്ടിലെത്തിയത്. ഖത്തറിൽ വെച്ച് പരിചയപ്പെട്ട ചിക്കമംഗ്ലൂരു സ്വദേശിയാണ് ഇയാൾക്ക് എംഡിഎംഎ എത്തിച്ചു നൽകുന്നതെന്ന് എക്സൈസ് കണ്ടെത്തി.
സംശയാസ്പദമായ നീക്കങ്ങളെത്തുടർന്ന് എക്സൈസ് സംഘം കഴിഞ്ഞ രണ്ടര മാസമായി സാജിദിനെ നിരീക്ഷിച്ചു വരികയായിരുന്നു.
പായിപ്ര ഭാഗത്ത് ലഹരി കൈമാറാൻ എത്തിയപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ വളഞ്ഞത്. ഇയാൾക്ക് ലഹരിമരുന്ന് നൽകുന്ന പ്രധാന കണ്ണികളെയും വിതരണ ശൃംഖലയെയും കുറിച്ച് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



