കോഴിക്കോട്: ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന അന്തർസംസ്ഥാന സ്വകാര്യ ബസിന്റെ ഡ്രൈവർ മദ്യലഹരിയിൽ വാഹനം ഓടിച്ച് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി. ഭാരതി ബസ് എന്ന് പേരുള്ള ഈ വാഹനത്തിലെ ഡ്രൈവറും ക്ലീനറും പൂർണ്ണമായും മദ്യലഹരിയിലായിരുന്നു. യാത്രക്കാർ അപകടകരമായ രീതിയിലുള്ള ഈ യാത്ര ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.(Driver caught driving bus under the influence of alcohol on Kozhikode-Bengaluru route)
മദ്യലഹരിയിൽ വാഹനം ഓടിക്കുന്നത് ചോദ്യം ചെയ്ത യാത്രക്കാരോട് ഡ്രൈവർ കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. "എല്ലാവരെയും വാഹനം ഇടിപ്പിച്ച് കൊല്ലും" എന്നാണ് ഡ്രൈവർ ഭീഷണിപ്പെടുത്തിയത്. ടോൾ പ്ലാസയിൽ ബസ് നിർത്തിയപ്പോൾ, ഡ്രൈവർ മദ്യക്കുപ്പിയുമായി ബസിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. ഈ സമയം ക്ലീനർ മദ്യപിച്ച് ലക്കുകെട്ട് ബസിൽ കിടക്കുകയായിരുന്നു.
യാത്രക്കാർ ചിത്രീകരിച്ച ദൃശ്യങ്ങൾ സഹിതം സംഭവം പുറത്ത് വിട്ടിട്ടും ബസുടമ യാതൊരു നടപടിയും എടുക്കാൻ തയ്യാറായില്ല. ഇതിലും ഗുരുതരമായ കാര്യം, തൊട്ടടുത്ത ദിവസവും ഇതേ ഡ്രൈവറെ ഉപയോഗിച്ച് ബസ് സർവീസ് നടത്തിയതായാണ് പുറത്തുവരുന്ന വിവരം. പൊതുജനങ്ങളുടെ ജീവന് യാതൊരു വിലയുമില്ലാതെ സർവീസ് നടത്തിയ ഡ്രൈവർക്കെതിരെയും ഉടമക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.