ഇടുക്കി: കേരളത്തിലെ ഹോട്ടലുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും ശേഖരിച്ച ഭക്ഷ്യമാലിന്യം തമിഴ്‌നാട്ടിൽ തള്ളാൻ ശ്രമിച്ച ട്രക്ക് തേനിയിൽ വെച്ച് പോലീസ് പിടികൂടി. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ മുല്ലപ്പെരിയാറിന് സമീപം മാലിന്യം തള്ളാൻ ശ്രമിക്കവെയാണ് തമിഴ്‌നാട് പോലീസ് നടപടിയെടുത്തത്.(Driver arrested for attempting to dump waste from Kerala in Tamil Nadu)
കൂടല്ലൂർ വെട്ടുകാട് സ്വദേശി വിവേക് (26) ആണ് അറസ്റ്റിലായത്. കേരള-തമിഴ്‌നാട് അതിർത്തിയിൽ ശനിയാഴ്ച ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുമളി പോലീസ് ഇൻസ്പെക്ടർ വിജയപാണ്ഡ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
തേനി ജില്ലയിലേക്ക് പ്രവേശിക്കുന്നതിനിടെ തടഞ്ഞു നിർത്തി പരിശോധിച്ച മിനി ട്രക്കിൽ മാംസവും പച്ചക്കറി മാലിന്യവും നിറച്ച പത്തോളം പ്ലാസ്റ്റിക് ഡ്രമ്മുകൾ കണ്ടെത്തി. ഇടുക്കി ജില്ലയിലെ ഭക്ഷണശാലകളിൽ നിന്നാണ് ഈ മാലിന്യം ശേഖരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
മുല്ലപ്പെരിയാർ നദിക്ക് സമീപമുള്ള പെരിയവാർ വൈരവൻ ചെക്ക് ഡാമിനടുത്ത് മാലിന്യം ഉപേക്ഷിക്കാനാണ് ഡ്രൈവർ പദ്ധതിയിട്ടതെന്നാണ് വിവരം. ഈ ഭാഗങ്ങളിൽ മുൻപും പലതവണ മാലിന്യം തള്ളിയിരുന്നതായി പോലീസ് കണ്ടെത്തി. സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായതിനെത്തുടർന്ന്, മാലിന്യ നിർമാർജനത്തിൽ കേരളം കർശന നിയമങ്ങളും കനത്ത പിഴയും തടവുശിക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പിഴകൾ ഒഴിവാക്കുന്നതിനായി ചില ഹോട്ടലുടമകൾ വലിയ തുക നൽകി ട്രാൻസ്‌പോർട്ടർമാരെ ഏർപ്പെടുത്തി അതിർത്തി കടന്ന് തേനി ഉൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിൽ മാലിന്യം തള്ളാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. മാലിന്യം കടത്താൻ ഉപയോഗിച്ച വാഹനം പോലീസ് പിടിച്ചെടുക്കുകയും ഡ്രൈവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.