

കൊച്ചി : ദ്യശ്യം 3 ഏപ്രിലിൽ എത്തുമെന്നും, വല്യ പ്രതീക്ഷകൾ ഇല്ലാതെ വേണം തീയറ്ററിൽ വരാനെന്നും ചലച്ചിത്ര സംവിധായകൻ ജീത്തു ജോസഫ്. രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലാണ് ജീത്തു ജോസഫ് സിനിമയെ കുറിച്ച് സൂചന നൽകിയത്. ദ്യശ്യം 3 നായി കാത്തിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നതെന്നും, എന്നാൽ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.
രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂത്രാശയ സംബന്ധമായ കാൻസറുകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനും പുതിയ സെന്റർ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോ-ഓങ്കോളജി സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സീനിയർ കൺസൾട്ടന്റ് ഡോ. സഞ്ജയ് ഭട്ട് വിശദീകരിച്ചു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ ഒത്തുചേരുന്ന മൾട്ടി ഡിസിപ്ലിനറി ടീമിന്റെ സേവനമാണ് സെന്ററിന്റെ സവിശേഷത. മെഡിക്കൽ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ജോസ് പോൾ, മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. സഞ്ജു സിറിയക് എന്നിവർ ചടങ്ങിൽ സംസാരിച്ചു.