പാലക്കാട്: നഗരസഭാ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിനിടെ കൗൺസിൽ ഹാളിൽ നാടകീയമായ സംഭവവികാസങ്ങൾ. നിശ്ചിത സമയത്തിന് ശേഷം ഹാളിലെത്തിയ യുഡിഎഫ് കൗൺസിലർ എം. പ്രശോഭിനെ വോട്ട് ചെയ്യാൻ വരണാധികാരി അനുവദിച്ചില്ല. ബിജെപി കൗൺസിലർമാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് വരണാധികാരിയുടെ നടപടി.(Dramatic scenes in Palakkad Municipality, UDF councilor not allowed to vote after arriving late)
ഉച്ചയ്ക്ക് 2.30-നാണ് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. എന്നാൽ ഏഴ് മിനിറ്റ് വൈകി 2.37-ഓടെയാണ് കോൺഗ്രസ് കൗൺസിലറായ പ്രശോഭ് ഹാളിലെത്തിയത്. ഇതോടെ ബിജെപി അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചട്ടലംഘനം ആരോപിച്ച് വരണാധികാരിക്ക് പരാതി നൽകുകയും ചെയ്തു. പരാതി സ്വീകരിച്ച വരണാധികാരി പ്രശോഭിനോട് ഹാളിൽ നിന്ന് പുറത്തുപോകാൻ നിർദ്ദേശിക്കുകയായിരുന്നു.
താൻ മനഃപൂർവ്വം വൈകിയതല്ലെന്നും ആരോഗ്യപ്രശ്നങ്ങളാൽ മരുന്ന് കഴിക്കേണ്ടി വന്നതിനാലാണ് കൗൺസിൽ ഹാളിലെത്താൻ താമസം നേരിട്ടതെന്നും എം. പ്രശോഭ് പറഞ്ഞു. എന്നാൽ ഈ വിശദീകരണം കണക്കിലെടുത്തില്ല.