തിരുവനന്തപുരം : അച്ചടക്ക നടപടി മുന്നിൽ കണ്ട് താൻ യൂറോളജി വകുപ്പിൻ്റെ ചുമതലയും രേഖകളും ജൂനിയർ ഡോക്ടർക്ക് കൈമാറിയെന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. പെട്ടെന്ന് നടപടി ഉണ്ടായാൽ വകുപ്പിൻ്റെ പ്രവർത്തനത്തിൽ തടസം ഉണ്ടാകതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.(Dr. Harris about his actions)
നടപടിയെ ഭയക്കുന്നില്ല എന്നും, എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പറഞ്ഞ ഡോക്ടർ, മാർഗം തെറ്റായിരുന്നുവെങ്കിലും അതിന് ഫലം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയ കഴിഞ്ഞ് രോഗികൾ മടങ്ങുന്നുവെന്നും, അവരുടെ പുഞ്ചിരിയിൽ എല്ലാമുണ്ട് എന്നും പറഞ്ഞ അദ്ദേഹം, ഒരു ജോലി അല്ലെങ്കിൽ വേറൊരു ജോലി ലഭിക്കുമെന്നും പ്രതികരിച്ചു.
പഠനകാലം മുതൽ തന്നെ സത്യം തുറന്നുപറഞ്ഞതിന് തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകിയത് താൻ സർവ്വീസിൽ ഇല്ലെങ്കിലും നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രോഗികൾ തന്നെ കണ്ടു പുഞ്ചിരിച്ച് നന്ദിയറിയിച്ചാണ് പോയതെന്നും, അതാണ് തനിക്കുള്ള സമ്മാനമെന്നും പറഞ്ഞ ഡോക്ടർ, തൻ്റെ പോസ്റ്റ് മുഖ്യമന്ത്രിക്കും സി പി എമ്മിനും എതിരെ ഉപയോഗിക്കുന്നത് കണ്ടപ്പോൾ വേദനിച്ചുവെന്നും കൂട്ടിച്ചേർത്തു.