

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസ് തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റിൽ ഒതുക്കിത്തീർക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ. ദേവസ്വം ഭരണകർത്താക്കൾ മാത്രം വിചാരിച്ചാൽ ഇത്രയും വലിയ കൊള്ള നടക്കില്ലെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഉന്നതരുടെ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.(Don't try to save the minister by using the Tantri as a cover, K Muraleedharan on Sabarimala gold theft case)
സ്വന്തം വകുപ്പിന് കീഴിൽ ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും അത് അറിഞ്ഞില്ലെന്ന് മന്ത്രി പറയുന്നത് വിശ്വസിക്കാനാവില്ല. മാർക്‌സിസ്റ്റ് പാർട്ടി പോലൊരു സംവിധാനത്തിൽ ഇതെല്ലാം പാർട്ടിയുടെ അറിവോടെയാകും നടന്നിട്ടുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായവരെല്ലാം ഒരേ പാർട്ടിക്കാരല്ലേ എന്ന് ചോദിച്ച മുരളീധരൻ, സി.പി.എം നേതൃത്വവും മന്ത്രിയും അറിഞ്ഞില്ല എന്ന വാദം തള്ളിക്കളഞ്ഞു. തന്ത്രിയെയും ഏതാനും പേരെയും ജയിലിലടച്ച് കേസ് അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കേസ് അന്വേഷണം പ്രതിപക്ഷം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. മന്ത്രിമാരെ രക്ഷിക്കാനാണ് നീക്കമെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്.