തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നണിയിൽ ഉടലെടുത്ത പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. "ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും, അതൊക്കെ എല്ലായിടത്തും ഉണ്ടാകുന്നത് അല്ലേ. കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കേണ്ട," എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.(Don't try to mislead communists, says Minister V Sivankutty)
സമഗ്രശിക്ഷാ കേരളത്തിന് (SSK) കേന്ദ്രം തടഞ്ഞുവെച്ചതായി സൂചനയുണ്ടായിരുന്ന ഫണ്ടിന്റെ കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പി.എം. ശ്രീ പദ്ധതിയുടെ തുടർനടപടികൾ മരവിപ്പിച്ച സാഹചര്യത്തിൽ, വിഷയം പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉപസമിതിയുടെ യോഗതീയതി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും നിലവിൽ ഉപസമിതി നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ലെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
പി.എം. ശ്രീ പദ്ധതിക്കെതിരെ കോലം കത്തിച്ച് പ്രതിഷേധിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ്. (AIYF) ഖേദപ്രകടനവുമായി ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ അറിയിച്ചത്.
കോലം കത്തിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും, തങ്ങളുടെ നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ജിസ്‌മോൻ വ്യക്തമാക്കിയിരുന്നു. സി.പി.ഐ. മന്ത്രിമാർക്കെതിരേയും എ.ഐ.വൈ.എഫ്., എ.ഐ.എസ്.എഫ്. എന്നീ സംഘടനകളുടെ സമരങ്ങൾക്കെതിരെയും മന്ത്രി ശിവൻകുട്ടി നേരത്തെ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടി.ടി. ജിസ്‌മോന്റെ ഖേദപ്രകടനവും, പിന്നാലെ മന്ത്രിയുടെ പ്രതികരണവും വരുന്നത്.