
കോഴിക്കോട്: സി.പി.എം നേതാവ് പത്മകുമാറിനെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ. താൻ വിളിച്ചുവെന്ന ആരോപണം പത്മകുമാർ തെളിയിക്കണമെന്ന് പി.വി അൻവർ പറഞ്ഞു. പി.വി അൻവർ ഒരു ബ്രാൻഡ് ആണെന്നും അൻവർ വിളിച്ചുവെന്ന വ്യാജ പ്രചരണം നടത്തിയാൽ എന്തെങ്കിലും എച്ചിൽ കഷ്ണം ലഭിക്കുമെന്നും മനസ്സിലാക്കിയ പത്മകുമാറിന്റെ സ്മാർട്ട്നെസിന് നൂറു മാർക്ക് നൽകും. പി.വി അൻവറിന്റെ ചെലവിൽ അങ്ങനെ പത്മകുമാർ നേതാവാകേണ്ടെന്നും തൃണമൂൽ നേതാവ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
"ആളെ മനസിലായോ?"
സംസ്ഥാന സർക്കാർ പൊതു ചെലവിൽ നിന്നും, പാർട്ടി ഫണ്ടിൽനിന്നും നടത്തുന്ന പി.ആർ വർക്കിലൂടെ എപ്പോഴും "പ്രോജക്ട്" ചെയ്യപ്പെടുന്നത് മുഖ്യമന്ത്രിയും മുഹമ്മദ് റിയാസും ആണ്. സംസ്ഥാന ഗവൺമെൻ്റിൻ്റെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്ക് പോലും ഇവിടെ ഇടമില്ല. സഖാവ് കെ.കെ ശൈലജ ടീച്ചറെ പോലെ വ്യക്തിപ്രഭാവമുള്ളവരെ "നമ്മൾ" പണ്ടേ മാറ്റി നിർത്തിയിട്ടുണ്ട്.
പത്മകുമാറിനെ പോലുള്ള ഹതഭാഗ്യരെ നാലാൾ അറിയുക പോലുമില്ല. ഇനി പത്മകുമാറിന് സീറ്റ് ഒക്കെ ചോദിക്കാം.
പി വി അൻവർ ഒരു "ബ്രാൻഡ്" ആണെന്നും, അൻവർ വിളിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയാൽ എന്തെങ്കിലും "എച്ചിൽ കഷ്ണം" ലഭിക്കുമെന്നും മനസ്സിലാക്കിയ പത്മകുമാറിന്റെ "സ്മാർട്ട്നെസിന്" ഞാൻ നൂറു മാർക്ക് നൽകും. ഫാഷിസം എന്ന ഒന്നില്ലെന്നും, ആർ.എസ്.എസിനെക്കാൾ വലിയ ശത്രുവാണ് പി വി അൻവർ എന്നതുമാണല്ലോ "പാർട്ടി ക്ലാസ്". ബിജെപി നേതാക്കൾ സന്ദർശിച്ചിട്ടും കിട്ടാത്ത മൈലേജ് അല്ലേ ലഭിച്ചത്!.
പക്ഷേ,
പൊതുപ്രവർത്തകൻ എന്ന നിലയിൽ പത്മകുമാർ പറഞ്ഞ കള്ളം സത്യമാണെന്ന് തെളിയിക്കേണ്ട ബാധ്യത പത്മകുമാറിനുണ്ട്.
പത്മകുമാറിനെ ഞാൻ വെല്ലുവിളിക്കുകയാണ്.
"ഞാൻ വിളിച്ചു" എന്ന് നിങ്ങൾ പറഞ്ഞത് കള്ളമാണ്.
അല്ലാ എങ്കിൽ പൊതുസമൂഹത്തിന്റെ മുൻപിൽ നിങ്ങൾ തെളിയിക്കേണ്ടിയിരിക്കുന്നു. തെളിവുകൾ നൽകേണ്ടിയിരിക്കുന്നു.
"പി വി അൻവറിന്റെ ചിലവിൽ അങ്ങനെ ഓസിന് നേതാവാവേണ്ട"