
തിരുവനന്തപുരം : പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ കോണ്‍ക്ലേവില്‍ ആണ് വിവാദ പരാമര്‍ശവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് എത്തിയത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ധനസഹായത്താൽ സിനിമകൾ നിർമ്മിക്കുന്ന വനിതാ സവിധായകർക്കും പട്ടികജാതി വിഭാഗത്തിൽനിന്നുള്ള സംവിധായകർക്കുമെതിരെയാണ് അടൂര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. അടൂരിന്റെ പ്രസംഗത്തിനിടെ തന്നെ വിമര്‍ശനമുയര്‍ന്നെങ്കിലും അദ്ദേഹം അധിക്ഷേപ പരാമര്‍ശങ്ങള്‍ തുടര്‍ന്നു.
പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു.കൂടാതെ , കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമരത്തിനെതിരെയും അടൂര്‍ തുറന്നടിച്ചു. നടന്നത് മോശം സമരമാണെന്നായിടുന്നു അടൂരിന്റെ പരാമർശം.