കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ മുൻപ് നൽകിയ സത്യവാങ്മൂലം മാറ്റുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാരിന്റെ ‘അഴകൊഴമ്പൻ’ നിലപാട് ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒളിച്ചുകളി പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Does the government support the entry of young women in Sabarimala, asks VD Satheesan)
യുവതീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കുന്നുണ്ടെങ്കിൽ നിലവിലെ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കാം. എന്നാൽ തെറ്റുപറ്റിയെന്ന് ദേവസ്വം മന്ത്രി മുൻപ് മാപ്പ് പറഞ്ഞിട്ടുണ്ട്. എങ്കിൽ ആ സത്യവാങ്മൂലം പിൻവലിക്കാൻ തയ്യാറാകണം. സുപ്രീം കോടതിയിൽ കേസ് വരുമ്പോൾ സമയം നീട്ടി ചോദിക്കുന്നത് തീരുമാനമില്ലാത്തതുകൊണ്ടാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നിലപാട് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയ്യപ്പന്റെ പേരിൽ സി.പി.എം നേതൃത്വം കോടികളുടെ വെട്ടിപ്പാണ് നടത്തിയത്. ആയിരക്കണക്കിന് ഭക്തർക്കെതിരെ കേസെടുത്ത സർക്കാർ, ഇപ്പോൾ സംഗമത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുകയാണ്. സർക്കാരിന് പങ്കില്ലെങ്കിൽ മുഖ്യമന്ത്രിയുടെ പടം വെച്ച് കേരളം മുഴുവൻ പരസ്യം നൽകിയത് എന്തിനാണ്? കോടിക്കണക്കിന് രൂപയാണ് പരസ്യത്തിന് ചിലവാക്കിയത്. ദേവസ്വം ബോർഡ് നടത്തിയ കള്ളക്കണക്കുകളാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കൊള്ളകളിലും സർക്കാർ പ്രതിക്കൂട്ടിലാണ് എന്നും സതീശൻ ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ രാഷ്ട്രീയ നിയമനമാണ് ദേവസ്വം ബോർഡെന്നും അവർ നടത്തുന്ന ക്രമക്കേടുകൾക്ക് സർക്കാർ മറുപടി പറയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ശബരിമല വിഷയം സർക്കാരിനെ വിടാതെ പിന്തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



