

കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്നും ഗവൺമെന്റ് ഡോക്ടർമാരുടെ സമരം. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (KGMCTA) ഒപി ബഹിഷ്‌കരിച്ചാണ് റിലേ സമരം നടത്തുന്നത്. ഡോക്ടർമാരുടെ സമരം അറിയില്ലായിരുന്ന പല രോഗികളും ഇന്ന് മെഡിക്കൽ കോളേജിൽ എത്തിയത് ബുദ്ധിമുട്ടിലായി.(Doctors' strike continues in medical colleges today)
കെജിഎംസിടിഎയിലെ ഡോക്ടർമാർ സമരത്തിലായതിനാൽ പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മാത്രമാണ് ഇന്ന് ഒപിയിൽ സേവനം നൽകുന്നത്. കഴിഞ്ഞ മാസം 20-നും 28-നും കെജിഎംസിടിഎ ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് ഒപി ബഹിഷ്‌കരിച്ചിരുന്നു.
നാല് വർഷം വൈകി നടപ്പിലാക്കിയ, 10 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശമ്പള പരിഷ്‌കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, പ്രവേശന തസ്തികയായ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പള നിർണ്ണയത്തിലെ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ സ്ഥിരമായി നിയമിക്കുക. പുതിയതായി പ്രവർത്തനം ആരംഭിച്ച മെഡിക്കൽ കോളേജുകളിലേക്ക് അശാസ്ത്രീയമായ താത്കാലിക പുനർവിന്യാസത്തിലൂടെ ഡോക്ടർമാരെ നിയമിക്കുന്നത് ഒഴിവാക്കണം. രോഗികളുടെയും ദേശീയ മെഡിക്കൽ കമ്മീഷന്റെയും (NMC) കണ്ണിൽ പൊടിയിടുന്ന ഈ രീതി അവസാനിപ്പിച്ച് ആവശ്യത്തിന് പുതിയ തസ്തികകൾ സൃഷ്ടിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ റിലേ ഒപി ബഹിഷ്‌കരണ സമരം തുടരാനാണ് കെജിഎംസിടിഎയുടെ തീരുമാനം.