കൊച്ചി: ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യ (42) ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ തുടരുന്നു. അപകടത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചിരുന്നു.(Doctor says Sandhya, injured in Adimali landslide, is in critical condition)
സന്ധ്യയുടെ ആരോഗ്യനില സംബന്ധിച്ച് രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ വിശദീകരണം നൽകി. സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാൽമുട്ടിന് താഴോട്ട് എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞ അവസ്ഥയിലാണ്.
ഒമ്പത് മണിക്കൂറോളം ഇടതുകാലിൽ രക്തയോട്ടം ഉണ്ടായിരുന്നില്ല. ഇടതുകാൽ മുറിച്ചുമാറ്റാതിരിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. വലതുകാലിലെ മസിലുകൾ ചതഞ്ഞിട്ടുണ്ടെങ്കിലും രക്തയോട്ടമുണ്ട്. ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് കേടുപാടില്ല.
രക്തയോട്ടം നിലച്ചത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ നിരീക്ഷണവും ചികിത്സയും നൽകുന്നുണ്ട്. സന്ധ്യയെ അർദ്ധബോധാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവ് ബിജു മരിച്ച വിവരം സന്ധ്യയെ ഇതുവരെ അറിയിച്ചിട്ടില്ല. ബിജുവിൻ്റെ മരണം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലിൽ കുടുങ്ങിയ ബിജുവിനേയും സന്ധ്യയെയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. പുനരധിവാസ പ്രവർത്തനങ്ങൾ തീരുമാനിക്കുമെന്ന് സബ് കളക്ടർ. മന്ത്രി റോഷി അഗസ്റ്റിനും ജില്ലാ കളക്ടറും സ്ഥലത്തുണ്ടെന്നും, പുനരധിവാസ പ്രവർത്തനങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്നും സബ് കളക്ടർ വി.എം. ആര്യ പറഞ്ഞു.
ദുരിതബാധിത സ്ഥലം വാസയോഗ്യമാണോ എന്ന് പഠനശേഷം തീരുമാനിക്കും. ദേശീയപാത അതോറിറ്റി പഠനം നടത്തിയാണ് നിർമ്മാണങ്ങൾ നടത്തുക. പ്രതികൂലമായ ഭൂപ്രകൃതി നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയായിരുന്നു. വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സബ് കളക്ടർ കൂട്ടിച്ചേർത്തു.