തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയതിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. അദ്ദേഹം അയച്ച രണ്ടു കത്തുകൾ പുറത്തുവന്നിരുന്നു. (Doctor Harris's response)
ഏറെ വികാരഭരിതനായാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. കത്ത് പ്രിൻ്റ് ചെയ്യാനുള്ള പേപ്പർ വരെ താൻ പൈസ കൊടുത്ത് വാങ്ങേണ്ട ഗതികേടാണെന്നാണ് അദ്ദേഹം പറഞ്ഞത്. നോട്ടീസ് കിട്ടിയെന്നും, ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകുമെന്നും ഡോക്ടർ അറിയിച്ചു.
സംസാരിക്കുന്നതിനിടെ വിതുമ്പിയ അദ്ദേഹം കരഞ്ഞു കൊണ്ട് വീടിനകത്തേക്ക് കയറിപ്പോയി. ഇത് പ്രതികാര നടപടി ആണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വഴികളും അടഞ്ഞതിനാലാണ് പരസ്യപ്രതികരണം നടത്തിയതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ആശുപത്രി വികസന സമിതിക്കും സെക്രട്ടറിക്കും നൽകിയ കത്തുകളാണ് പുറത്തുവന്നത്.