കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പോലീസ്. അനയ എന്ന 9 വയസുകാരിയാണ് മരിച്ചത്. (Doctor attacked in Kozhikode)
താമരശ്ശേരി ഡി വൈ എസ് പി പറഞ്ഞത് ഇതിന് കാരണം രാസ പരിശോധനാ ഫലം വൈകുന്നതാണ് എന്നാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്‌തമാക്കി ഡെത്ത് സർട്ടിഫിക്കറ്റ് ലഭിക്കൂ.
ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം
അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയ സംഭവത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധവുമായി സംഘടനകൾ. കെ ജി എം ഒ എ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ പണിമുടക്കും. ഇത് മറ്റു ജില്ലകളിൽ ഒ പിയെ ബാധിക്കാത്ത രീതിയിലാണ്. ഇന്ന് വിവിധ ജില്ലകളിൽ ഐഎംഎയും പ്രതിഷേധം നടത്തും. ഡോക്ടർ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്നാരോപിച്ചാണ് സനൂപ് ഇദ്ദേഹത്തെ ആക്രമിച്ചത്. സൂപ്രണ്ടിനെ ലക്ഷ്യം വച്ചെത്തിയ സനൂപ് വിപിനെ വെട്ടുകയായിരുന്നു.