
വാഹനങ്ങളില്‍ നിയമപരമായ രീതിയില്‍ കൂളിങ് ഫിലിം ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും ഈ വിഷയത്തിൽ ഹൈക്കോടതി വിധി ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിക്കണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വ്യക്തമാക്കി. യാത്രക്കാരെ വഴിയില്‍ പിടിച്ചുനിര്‍ത്തി കൂളിങ് ഫിലിം വലിച്ചുകീറരുതെന്നും മന്ത്രി നിര്‍ദേശിച്ചു. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മോട്ടോര്‍ വാഹനവകുപ്പ്, എന്‍ഫോഴ്സ്മെന്റ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
മുന്‍ ഗ്ലാസില്‍ 70 ശതമാനവും സൈഡ് ഗ്ലാസില്‍ 50 ശതമാനവും വിസിബിലിറ്റി മതി എന്നാണു കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതു കൃത്യമായി തന്നെ പാലിക്കണം. ഇതിന്റെ പേരില്‍ ഇനി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് ഇപ്പോഴത്തെ ചൂട് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. നിയമം പാലിക്കാതെ കട്ടി കൂടിയ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍ ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാമെന്നും മന്ത്രി പറഞ്ഞു.