
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ ചെന്താമരയാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ പോലീസ് കോടതിയിൽ സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രമാണ് ഇന്ന് ആലത്തൂർ കോടതിയിൽ പോലീസ് ഹാജരാക്കിയത്.
കൊലപാതകം നടന്ന് 60 ദിവസത്തിനുള്ളിലാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ 132 സാക്ഷികളും 30 ലേറെ ശാസ്ത്രീയ തെളിവുകളുമാണുള്ളത്.കേസിൽ ഒരു ദൃക്സാക്ഷിയാണുള്ളത്.
ശാസ്ത്രീയ പരിശോധനയിൽ കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തിയുടെ പിടിയിൽ നിന്ന് ചെന്താമരയുടെ ഡിഎൻഎ ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ലുങ്കിയിൽ നിന്ന് സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറ കണ്ടെത്തിയതും കേസിൽ നിർണായകമാകും. പ്രതി മാനസികരോഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും പോലീസ് കോടതിയിൽ സമർപ്പിച്ചു.
ഇടംകൈയനാണെന്നും ആഞ്ഞുവെട്ടാൻ കഴിയില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളുൾ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കൊല്ലപ്പെട്ടവരുടെയും സാക്ഷികളുടെയും ഗൂഗിൾ ടെെംലൈനും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.