വയനാട്: മെഡിക്കൽ കോളേജിൽ പ്രസവത്തിനെത്തിയ യുവതിയുടെ ശരീരത്തിനകത്ത് ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച കോട്ടൺ തുണി മറന്നുവെച്ചു. ഒക്ടോബറിൽ പ്രസവത്തിനെത്തിയ 21 വയസ്സുകാരിയുടെ ചികിത്സയിലാണ് ഈ ഗുരുതര വീഴ്ചയുണ്ടായത്. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു.(DMO orders investigation into incident where cotton cloth was left on the body of a woman)
പ്രസവസമയത്ത് രക്തസ്രാവം തടയാൻ ശരീരത്തിനകത്ത് വെച്ച കോട്ടൺ തുണി നീക്കം ചെയ്യുന്നതിൽ ഡോക്ടർമാർക്ക് വീഴ്ച പറ്റി. പ്രസവത്തിന് ശേഷം വീട്ടിലെത്തിയ യുവതിക്ക് അസഹ്യമായ വേദനയും ദുർഗന്ധവും അനുഭവപ്പെട്ടു.
വേദനയെത്തുടർന്ന് രണ്ടുതവണ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയെങ്കിലും, കൂടുതൽ വെള്ളം കുടിച്ചാൽ മാറുന്ന പ്രശ്നമേയുള്ളൂ എന്ന് പറഞ്ഞ് ഡോക്ടർമാർ മടക്കി അയക്കുകയായിരുന്നുവെന്ന് യുവതി പരാതിപ്പെടുന്നു. ഒടുവിൽ 75 ദിവസങ്ങൾക്ക് ശേഷം ശരീരത്തിനകത്ത് ഇരുന്ന തുണി തനിയെ പുറത്തുവന്നപ്പോഴാണ് ഡോക്ടർമാരുടെ ക്രൂരമായ അനാസ്ഥ വെളിപ്പെട്ടത്.
യുവതി മന്ത്രി ഒ.ആർ. കേളുവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിഎംഒ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.