

രാഹുൽ സദാശിവൻ പ്രണവ് മോഹൻലാലിനെ വച്ച് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഡീയസ് ഈറെ. മലയാളത്തിന്‍റെ ഹൊറര്‍ ജോണര്‍ ബ്രാന്‍ഡ് ആയ രാഹുല്‍ സദാശിവന്‍ ഭ്രമയുഗത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു ഡീയസ് ഈറേയുടെ യുഎസ്പികളില്‍ പ്രധാനം. സമീപകാലത്ത് ഏറ്റവും ശ്രദ്ധാപൂര്‍വ്വം പരസ്യ ക്യാമ്പെയ്നുകള്‍ നടത്തപ്പെട്ട ചിത്രം കൂടിയാണ് ഡീയസ് ഈറേ. മലയാള സിനിമയില്‍ ആദ്യമായി റിലീസ് തലേന്ന് പെയ്ഡ് പ്രീമിയറുകള്‍ നടത്തിയ ചിത്രത്തിന് അതില്‍ നിന്ന് തന്നെ വന്‍ അഭിപ്രായങ്ങള്‍ ലഭിച്ചു. അതേ അഭിപ്രായങ്ങള്‍ റിലീസ് ദിനത്തിലെ ആദ്യ ഷോകളില്‍ നിന്നും ലഭിച്ചതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങി. ഇപ്പോഴിതാ ഒരു നിര്‍ണ്ണായക നേട്ടത്തിലും എത്തിയിരിക്കുകയാണ് ചിത്രം. (Diés Iraé)
ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ എത്തിയ വിവരം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ ചിത്രത്തിന്‍റെ റിലീസിന് ശേഷം ആദ്യമായി പുറത്തുവിട്ട ബോക്സ് ഓഫീസ് കണക്കുമാണ് ഇത്. ആറ് ദിവസം കൊണ്ടാണ് ഡീയസ് ഈറേയുടെ ബോക്സ് ഓഫീസ് നേട്ടം. ടര്‍ബോ, ആവേശം, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങളും ഇതേ വേഗത്തില്‍ (6 ദിവസം) 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രങ്ങളാണ്. പക്ഷെ ഭീമന്മാരായ മറ്റു ചില ചിത്രങ്ങളെ ഡീയസ് ഈറെ പിന്തള്ളികൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഏഴ് ദിവസം കൊണ്ട് ഈ നേട്ടം സ്വന്തമാക്കിയ 2018, മാര്‍ക്കോ, മഞ്ഞുമ്മല്‍ ബോയ്സ്, എആര്‍എം എന്നിവയെയും 8 ദിവസം കൊണ്ട് 50 കോടി നേടിയ വര്‍ഷങ്ങള്‍ക്കു ശേഷത്തെയും 9 ദിവസം കൊണ്ട് ഇതേ നേട്ടം സ്വന്തമാക്കിയ കണ്ണൂര്‍ സ്ക്വാഡ്, നേര്, ആര്‍ഡിഎക്സ്, ഹൃദയപൂര്‍വ്വം എന്നീ ചിത്രങ്ങളേയും വേഗതയില്‍ പിന്നിലാക്കിയിരിക്കുകയാണ് ഡീയസ് ഈറേ.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥയും രചിച്ചിരിക്കുന്ന ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍, സുഷ്മിത ഭട്ട്, മനോഹരി ജോയ്, അതുല്യ ചന്ദ്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.