പാലാ: കേരള കോൺഗ്രസ് (എം) കോട്ടയായിരുന്ന പാലാ നഗരസഭയിൽ അട്ടിമറി വിജയം നേടി യുഡിഎഫ് ഭരണം പിടിച്ചെടുത്തു. 21 വയസ്സുകാരിയായ ദിയ ബിനു പുളിക്കക്കണ്ടമാണ് പാലായുടെ പുതിയ ചെയർപേഴ്‌സൺ. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയർപേഴ്‌സൺ എന്ന ചരിത്രനേട്ടം ദിയ സ്വന്തമാക്കി.(Diya Binu Pulikkakandam becomes the youngest municipal chairperson in the country)
26 അംഗ കൗൺസിലിൽ 14 വോട്ടുകൾ നേടിയാണ് ദിയ വിജയിച്ചത്. എൽഡിഎഫിന് 12 വോട്ടുകൾ ലഭിച്ചു. ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണച്ചതോടെയാണ് ഭരണം പിടിക്കാൻ സാധിച്ചത്. മായ രാഹുലാണ് പുതിയ വൈസ് ചെയർപേഴ്‌സൺ.
പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് കേരള കോൺഗ്രസ് എമ്മിന് ഭരണം നഷ്ടമാകുന്നത്. ഒരേ കുടുംബത്തിൽ നിന്ന് മൂന്ന് പേർ വിജയിച്ചു എന്ന അപൂർവ്വ നേട്ടവും ഈ തിരഞ്ഞെടുപ്പിനുണ്ട്. ദിയ ബിനു, 15-ാം വാർഡിൽ നിന്ന് വിജയിച്ചു. ബിനു പുളിക്കക്കണ്ടം 14-ാം വാർഡിൽ നിന്ന് വിജയിച്ചു. ബിജു പുളിക്കക്കണ്ടം 13-ാം വാർഡിൽ നിന്ന് വിജയിച്ചു.
മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയ ദിയ, എംബിഎ പഠനത്തിന് ഒരുങ്ങുന്നതിനിടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. സിപിഎം ചിഹ്നത്തിൽ വിജയിച്ചിട്ടും മുൻപ് ചെയർമാൻ സ്ഥാനം നിഷേധിക്കപ്പെട്ട ബിനു പുളിക്കക്കണ്ടം, ഇത്തവണ സ്വതന്ത്രനായി മത്സരിച്ചാണ് തന്റെ കരുത്ത് തെളിയിച്ചത്. മാണി സി. കാപ്പൻ എംഎൽഎ ഉൾപ്പെടെയുള്ള പ്രമുഖ യുഡിഎഫ് നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.