ആലപ്പുഴ: ഭക്ഷണം കഴിക്കുന്നതിനിടെ മുട്ടക്കറിയുടെ പേരിൽ തർക്കമുണ്ടാക്കുകയും ഹോട്ടലുടമയെയും ജീവനക്കാരിയെയും മാരകമായി മർദിക്കുകയും ചെയ്ത കേസിൽ രണ്ട് യുവാക്കളെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി സ്വദേശികളായ അനന്തു (27), കമൽ ദാസ് (25) എന്നിവരാണ് അറസ്റ്റിലായത്.(Dispute over egg curry, 2 arrested for brutally beating hotel owner and employee)
മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ നവംബർ 9-ന് വൈകിട്ട് പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ പ്രതികൾ മുട്ടക്കറിയുടെ പേരിൽ ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിലായി. തർക്കം രൂക്ഷമായതോടെ പ്രതികൾ ഹോട്ടലിന്റെ അടുക്കളയിൽ അതിക്രമിച്ചു കയറി കടയുടമയെയും ജോലിക്കാരിയെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
ഹോട്ടലുടമയെ ചപ്പാത്തി പരത്തുന്ന കോലെടുത്ത് തലക്കടിച്ചാണ് പരിക്കേൽപ്പിച്ചത്. അറസ്റ്റിലായ അനന്തു, കമൽ ദാസ് എന്നിവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലവുമുണ്ട്. ഇരുവരും മുൻപ് മാരാരിക്കുളം പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും പോലീസ് സ്റ്റേഷനിലെ സിസിടിവി കാമറ തകർത്തതുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ്.
മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മോഹിത് പി.കെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.